ആന കേന്ദ്രകഥാപാത്രമായി വരുന്ന ധാരാളം സിനിമകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ലോകസിനിമാച്ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാവണം ആനപ്പിണ്ടം കേന്ദ്രകഥാപാത്രമായി ഒരു സിനിമ ഇറങ്ങുന്നത്. ആനപ്പിണ്ടത്തില്‍ ചന്ദനത്തിരി ഉണ്ടാക്കുന്ന ജോയ് താക്കോല്‍ക്കാരന്റെ കഥ പറയുന്ന രഞ്ജിത്ത് ശങ്കറിന്റെ "പുണ്യാളന്‍ അഗര്‍ബത്തീസ് " എന്ന ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ച ഘടകം പക്ഷെ ഇതായിരുന്നില്ല. ഈ സിനിമയുടെ പശ്ചാത്തലം തൃശൂര്‍ ആണെന്നത് തന്നെയായിരുന്നു ഒരു തൃശ്ശൂര്‍ക്കാരനായ എനിക്ക് ഈ സിനിമയില്‍ താത്പര്യം തോന്നാന്‍ കാരണം.
സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്ന് ഗംഭീര പ്രതികരണം കിട്ടിയ ചിത്രമായതിനാല്‍ ഒരു പാട് പ്രതീക്ഷകളുമായാണ് ചിത്രം കാണാന്‍ പോയത്. പക്ഷെ ആ പ്രതീക്ഷകളോട് ചിത്രം എത്രത്തോളം നീതി പുലര്‍ത്തി എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ആദ്യം നല്ലത് പറയാം, സമീപകാല ന്യൂ ജെനെറെഷന്‍ അശ്ലീല ,ദ്വയാര്‍ത്ഥ ,കക്കൂസ് ഫലിതങ്ങളില്‍ നിന്ന് വ്യതസ്തമായി സ്വാഭാവിക നര്‍മ്മത്തിലൂടെ ഒരു കഥ പറയാന്‍ ശ്രമിച്ച രഞ്ജിത്ത് ശങ്കറിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്. തന്റെ ചിത്രങ്ങളില്‍ സമകാലിക സാമൂഹിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ബന്ധബുദ്ധിയുള്ള ഒരു സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍ . അതിനായി ആക്ഷേപഹാസ്യത്തിന്റെ വഴിയാണ് അദ്ദേഹം ഇക്കുറി സ്വീകരിച്ചിരിക്കുന്നത്. നല്ലത് തന്നെ, പക്ഷെ എന്താണ് ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നത് എന്നത് പരിശോധിക്കപ്പെടെണ്ടതാണ്.
ഒരേ സമയം ജനകീയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുകയും, മുതലാളിത്ത വികസന സങ്കല്പങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന വൈരുദ്ധ്യാത്മകമായ നിലപാടാണ് "അര്‍ജുനന്‍ സാക്ഷി " എന്ന ചിത്രത്തില്‍ രഞ്ജിത്ത് ശങ്കര്‍ സ്വീകരിച്ചത് . 'പുണ്യാളനി'ല്‍ എത്തുമ്പോഴും അത് ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ടോള്‍ വിരുദ്ധ സമരത്തെയും ബി.ടി. വഴുതന വിരുദ്ധ സമരത്തെയും അനുകൂലിക്കുന്ന ചിത്രം പക്ഷെ ഫോക്കസ് ചെയ്യുന്നത് ഒരു 'പാവപ്പെട്ട 'മുതലാളിയുടെ വേദനകളിലേക്കാണ്.
ലോകമാര്‍ക്കറ്റ് ലക്‌ഷ്യം വച്ച് ഒരു വമ്പന്‍ മുതലാളിയാവാന്‍ കൊതിക്കുന്ന നായകന് അതിലുണ്ടാകുന്ന തടസ്സങ്ങള്‍ ചിത്രം പറയുന്നു. ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളും, അമ്പലങ്ങളും , ഹര്‍ത്താലുകളും എന്തിനു സ്വന്തം കുടുംബക്കാര്‍ പോലും തടസ്സം നില്‍ക്കുന്നു. ഹര്‍ത്താലില്‍ തകര്‍ന്ന ഫാക്ടറിയുടെ മുന്നിലിരിക്കുന്ന നായകനില്‍ കേന്ദ്രീകരിക്കുന്ന സിനിമ മുതലാളിക്ക് വേണ്ടി ഓടി തകര്‍ക്കപ്പെട്ട ഓട്ടോയുമായി നില്‍കുന്ന തൊഴിലാളിയെ കോമാളിയാക്കി ചിത്രീകരിക്കുന്നു. വികസനമുരടിപ്പിന് കാരണം ഹര്‍ത്താലുകലാണ് എന്ന പൊതു ബോധത്തെ പിന്‍പറ്റുന്ന സിനിമ സദാചാര പോലീസിനെ വരെ അനുകൂലിക്കുന്ന നിലയില്‍ പ്രതിലോമകരമായി മാറുകയാണ് ചെയ്യുന്നത്.ഒടുവില്‍ "മുതലാളിക്ക് നല്ല കാലം വന്നാല്‍ എല്ലാര്ക്കും ഉണ്ടാകും " എന്ന പ്രസ്താവനയോടെ മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണമായ 'Trickle down' സിദ്ധാന്തത്തെ സാധൂകരിക്കുന്നതോടെ ചിത്രം പൂര്‍ത്തിയാവുന്നു...
വാല്‍ക്കഷ്ണം : പടം കഴിഞ്ഞു രാത്രി , 'മൂരാച്ചി' 'പിന്തിര്‍പ്പന്‍', 'ബൂര്‍ഷ്വാ' തുടങ്ങിയ അറിയാവുന്ന കമ്മ്യൂണിസ്റ്റ് തെറികള്‍ വിളിച്ചു സിനിമയെ വിമര്‍ശിച്ചു കൊണ്ട് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. എന്റെ വിപ്ലവ വീര്യം കണ്ട് ആവേശം കൊണ്ടിട്ടാണോ എന്നറിയില്ല, ഞാന്‍ പൊയ്ക്കൊണ്ടിരുന്ന സ്കൂട്ടെര്‍ പെട്ടെന്ന് പണി മുടക്കി. 'ടയര്‍ പഞ്ചര്‍ !!'. പിന്നെ രണ്ടു മൂന്ന് കിലോമീറെര്‍ ദൂരം സ്കൂട്ടര്‍ തള്ളി വീട്ടിലെത്തിയപ്പോഴേക്കും "ഞാന്‍ ആന ചവിട്ടിക്കൂട്ട്യ ആനപ്പിണ്ടം പോല്യായിസ്റ്റോ".
നാട്ടുവര്‍ത്തമാനം
Tuesday, December 10, 2013
Saturday, May 11, 2013
തോട്ടിന്‍കരയിലെ
വിമാനത്താവളം
അങ്ങനെയിരിക്കേയാണ് ആ
വാര്‍ത്ത കാട്ടുതീ പോലെ നാട്ടില്‍ പടര്‍ന്നത്, തോട്ടിന്‍കരയില്‍ വിമാനത്താവളം വരാന്‍ പോകുന്നു.
അപ്പുണ്ണി അമ്മാവനും വളരെ
സന്തോഷത്തിലാണ് . തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് വിമാനത്തില്‍ കേറുക എന്നത് .
കണ്ണടയുന്നതിനു മുന്‍പ് അത് നടക്കും എന്ന് കരുതിയതല്ല. ഇതാ ഇപ്പൊ തന്റെ നാട്ടില്‍
വിമാനത്താവളം വരുന്നു.ആനന്ദലഭ്ദിക്കിനിയെന്തു വേണം?!.
പക്ഷെ,
ചില ആശങ്കകള്‍ അമ്മാവനെ വേട്ടയാടുന്നുണ്ട് . വേറൊന്നുമല്ല, എന്ത് വരുമ്പോഴും തടയാന്‍
കുറെ ആള്‍ക്കാര്‍ ഇറങ്ങുമല്ലോ, അവര്‍ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ തന്നെ.
ആരെങ്കിലും എന്തെങ്കിലും പദ്ധതിയുമായി വന്നാ മതി അപ്പൊ ഇറങ്ങിക്കോളും കൊടിയും
പിടിച്ച്. പണ്ടിവര്‍ താടിയും മുടിയും നീട്ടി , കാവിയുടുത്ത്,
തോള്‍സഞ്ചിയും തൂക്കി നടപ്പായിരുന്നു. ഇപ്പൊ മനുഷ്യക്കോലത്തിലാണ്, ഭാഗ്യം. കുറെ നാട്ടുകാരും
ഇവരുടെ കൂടെ കൂടിയിട്ടുണ്ട്. അതെന്തിനാണ് എന്നാണ് അപ്പുണ്ണി അമ്മാവന്
മനസ്സിലാവാത്തത്. നമ്മുടെ നാട്ടില്‍ വികസനം വരുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണോ
വേണ്ടത്? വിമാനത്താവളത്തിന്റെ
ആവശ്യം അവര്‍ക്ക് മനസ്സിലാവാഞ്ഞിട്ടാണ്. ഉദാഹരണത്തിന്, പണ്ടൊരു സിനിമയില്‍ പറഞ്ഞ
പോലെ , നമ്മുടെ
വീട്ടില്‍ പെട്ടെന്ന് ഒരു വിരുന്നുകാരന്‍ വന്നാല്‍ , നാലു കിലോമീറ്റര്‍ അകലെ
ഉള്ള അങ്ങാടിയില്‍ പോണം എന്തേലും വാങ്ങാന്‍ ; പോയി വരുമ്പോഴേക്കും വന്നവര്‍ അവരുടെ പാട്ടിനു പോയിട്ടുണ്ടാവും .
വിമാനത്തില്‍ ആണെങ്കില്‍ ഒരു മിനുട്ട്, അങ്ങോട്ട് ഒരു മിനിറ്റ് ഇങ്ങോട്ട് ; അങ്ങനെ മൊത്തം മൂന്നു
മിനുട്ടില്‍ പരിപാടി തീരും . ഇതൊന്നും അവരെ പറഞ്ഞു മനസ്സിലാക്കാന്‍
ആളില്ലാഞ്ഞിട്ടാണ്. ബോധവല്‍ക്കരണമില്ലായ്മ അല്ലെങ്കില്‍ ബോധമില്ലായ്മയാണല്ലോ
നമ്മുടെ നാടിന്റെ പുരോഗതിക്കു തടസ്സം നില്ക്കുന്നത്.
പിന്നെ
മറ്റേ ജീവികള്‍,
അവരുടെ സ്ഥിരം പരിപാടിയാണല്ലോ ,
മണ്ണ്, പുഴ
എന്നൊക്കെ പറഞ്ഞു ഓരോന്ന് മുടക്കുന്നത്. അവരോടു പറഞ്ഞിട്ടും കാര്യമില്ല . ഇപ്പൊ
മൊത്തം 'പച്ചക്കുട്ട'ന്മാരുടെ കാലമല്ലേ.
ചാനലിലും പത്രത്തിലും അവരല്ലേ താരങ്ങള്‍.. അപ്പോപ്പിന്നെ കൂണ് പോലെ ഇവരിങ്ങനെ
മുളച്ചു വരും. പണ്ട് മലപ്പുറത്ത് ഒരു 'പച്ചപ്രേമി' ഉണ്ടായിരുന്നു; തണ്ണിമത്തന്‍
തിന്നുമ്പോള്‍ പോലും ഉള്ളിലെ ചുവപ്പ് തിന്നാതെ പച്ച പുറന്തോട് മാത്രം തിന്നുന്ന
തികഞ്ഞ ഹരിതവാദി. അദ്ദേഹം അറബിക്കടലില്‍ മഴ പെയ്യുന്നതിന്റെ ശാസ്ത്രത്തെക്കുറിച്ച്ചോദിച്ച ഗഹനമായ ഒരു ചോദ്യത്തിനു മുന്‍പില്‍ മിണ്ടാട്ടം മുട്ടിപ്പോയതാണ്,പിന്നീടു ഇപ്പോഴാ
ഇവന്മാര് തല പോക്കുന്നത്. തരിശായ പടവും വറ്റിയ പുഴയും നികത്തി വികസനം വന്നാ
ഇവര്ക്കെന്താ ചേതം? പറഞ്ഞിട്ടു
കാര്യമില്ല. ങാ,ഒക്കെ
ശരിയാവുമായിരിക്കും. ഇവിടെ മെട്രോയും വല്ലാര്‍പ്പടവും ഒക്കെ വന്നില്ലേ.ഇതും വരുമായിരിക്കും.ആ ശുഭാപ്തിവിശ്വാസത്തിലാണ് അപ്പുണ്ണി അമ്മാവന്‍...
അപ്പുണ്ണി അമ്മാവന്‍ അങ്ങനെ വീട്ടുമുറ്റത്ത് നിന്നും പൊങ്ങാന്‍
പോകുന്ന വിമാനത്തെക്കുറിച്ചോര്‍ത്തു മാനത്തു നോക്കി നില്‍ക്കുമ്പോഴാണ് പിന്നില്‍ നിന്നൊരു
ചോദ്യം. “ഒരു മഴ പെയ്തെങ്കില്‍, അല്ലേ, അപ്പുണ്ണിയെട്ടാ,” വടക്കേതിലെ
കുഞ്ഞിരാമനാണ്. “പിന്നേ മഴ, ആനക്കാര്യത്തിന്റെ ഇടയിലാ അവന്റെ ചേനക്കാര്യം”
അപ്പുണ്ണി അമ്മാവന്‍ പിറുപിറുത്തു. അല്ലെങ്കിലും ഇത് പോലുള്ള കൂപമണ്ടൂകങ്ങളല്ലേ
നാട്ടിലുള്ളത്, ഈനാട് നന്നാവില്ല ഒരിക്കലും നന്നാവില്ല.
Subscribe to:
Comments (Atom)